ലഖ്നോ: ഇതൊരു ഹൊറർ സ്റ്റോറിയല്ല, വാർത്തയാണ്. നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ മുന്നറിയിപ്പും. ഇപ്പോൾ, ഉത്തർപ്രദേശിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ മരണം എട്ടായി, അമ്പതോളം ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന അപകടകാരികളായ ആറ് ചെന്നായകളുടെ കൂട്ടമാണ് മനുഷ്യ വേട്ട നടത്തുന്നത്. ഇതിൽ ഒരെണ്ണത്തെ പിടികൂടാൻ സാധിച്ചെങ്കിലും ഭീതി മാറുന്നില്ല. കാരണം കൂട്ടത്തിലേക്ക് കൂടുതൽ ഭീകര ചെന്നായ്ക്കൾ വന്നു കൂടാതില്ല എന്നാണ് പുതിയ ഭീതി. 47 ദിവസത്തിനിടെയുള്ള ആക്രമണത്തിൽ ആറ് കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ഇന്ത്യ- നേപ്പാൾ അതിർത്തിയിലുള്ള ബഹ്റൈച്ച് ജില്ലയിലാണ് ഒരു മാസത്തിലേറെയായി നരഭോജി ചെന്നായകളുടെ ആക്രമണം ഉണ്ടായത്. അപകടകാരികളായ ആറ് ചെന്നായകളുടെ കൂട്ടമാണ് വന്നെത്തിയത്.
'ബാക്കിയുള്ള ചെന്നായകൾക്കായി ഊർജിതമായ തിരച്ചിൽ നടക്കുകയാണ്. 22ഓളം പേർക്ക് ചെന്നായ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. ഏകദേശം അമ്പതോളം ഗ്രാമങ്ങളിലാണ് ചെന്നായകളുടെ ആക്രമണം നടന്നത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ താമസിക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉപദേശിക്കുന്നത്. ഓപ്പറേഷൻ ഭീഡിയ എന്ന് പേരിട്ട് ചെന്നായ വേട്ടക്ക് ഒരു ദൗത്യസംഘത്തെയൊക്കെ നിയോഗിച്ച് വനം വകുപ്പ് ഷോയൊക്കെ കാണിക്കുന്നുണ്ടെങ്കിലും ചെന്നായകൾ ഭീതി വിതച്ച് വിലസുകയാണ്. ചെന്നായ്ക്കളെ കണ്ടെത്താൻ ഡ്രോണുകളും അവരെ പിടികൂടാൻ വലകളും സജ്ജീകരിച്ചിരിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം നടത്തുന്നത്.
വലകൾ, ട്രാൻക്വിലൈസർ തോക്കുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ഒരു ചെന്നായയെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. 72 മണിക്കൂർ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് 25 പേരടങ്ങിയ ഫോറസ്റ്റ് സേന ബഹ്‌റൈച്ചിലെ സിസിയ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തിൽ നിന്ന് ചെന്നായകളിൽ ഒന്നിനെ പിടികൂടിയത്. മറ്റു രണ്ട് ചെന്നായകളെ കൂടി പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്ന് വനം വകുപ്പ് അവകാശപ്പെടുന്നത്.
ഇത് യുപിയിലെ ഭീകരകഥ. കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് വന്യജീവി സങ്കേതങ്ങളായ ആറളം, കൊട്ടിയൂർ എന്നിവിടങ്ങളിലും ചെന്നായകൾ പെറ്റുപെരുകുകയാണ്. പല തവണ ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്. പക്ഷെ വനം വകുപ്പ് ചെന്നായയ്ക്ക് മറ്റെന്തെങ്കിലും പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന പണിയാണ് ചെയ്യുന്നത്.
A pack of man-eating wolves is disturbing the sleep of Uttar Pradesh. Be careful here too!